Pages

Sunday, November 20, 2011

പ്ലാവിന്റെ പൊത്തില്‍ മുട്ട ഇട്ട പ്രാവിന്റെ കഥ -



എന്റെ ഓര്‍മ്മയില്‍ ഉള്ള ഏറ്റവും പഴക്കമുള്ള കഥ ആണ് ഇത് . വര്‍ഷങ്ങള്‍ കഴിയവേ  കഥാപാത്രങ്ങളില്‍ ചിലര്‍ ഓര്‍മ്മയില്‍ നിന്നും ഇറങ്ങിപ്പോയ ഒരു കഥ  . കുഞ്ഞുന്നാളില്‍ അമ്മ ( മമ്മിയുടെ അമ്മ )  പറഞ്ഞു തന്ന കഥകളില്‍ ഒന്ന് . ഒരുപ്പാട് വര്‍ഷങ്ങള്‍ക്കിപ്പുറം  ഞാന്‍ ഒരു അമ്മ ആയി ,എന്റെ കുഞ്ഞന്മാര്‍ക്ക് കഥ കേട്ടുറങ്ങാന്‍ വലിയ ഇഷ്ടം ,  അങ്ങിനെ ആണ് ഈ കഥ ഒന്ന് മുഴുവന്‍ ആയി എവിടെ നിന്നു എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചത് . വല്യമ്മയുടെ മോളുടെ കല്യാണത്തിനു നാട്ടില്‍ കൂടിയ ഒരു രാത്രി മമ്മീടെ കസിന്‍ ചേച്ചി ആണ് ഈ കഥ മുഴുവന്‍ ആയും  പറഞ്ഞു തന്നത് . കഥാപാത്രങ്ങളെ മുഴുവനും കോര്‍ത്തിണക്കി രസകരമായി ഇടുക്കീലമ്മച്ചി ആ കഥ എനിക്ക് പറഞ്ഞു തന്നു .

മൂന്നാല് വര്‍ഷം മുന്നേ സ്കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു ദിവസം പ്രൈമറി സെക്ഷനിലെ ഒരു ടീച്ചര്‍ കൊച്ചിനു കിട്ടിയ അര്രെന്ജ് മെന്റില്‍ ഒന്ന് ചോദിച്ച് വാങ്ങി ആണ് ഒന്നാം ക്ലാസില്‍ പോയത് . പ്രൈമറിയില്‍ എനിക്ക് ക്ലാസ് എടുക്കേണ്ടി ഇരുന്നില്ല , അത് കൊണ്ട് ഒന്നാം ക്ലാസില്‍ പോയിരുന്നുമില്ല , അത് കൊണ്ട് വല്യ കൌതുകം ആയിരുന്നു എനിക്കൊന്നാം ക്ലാസില്‍ ഒന്ന് പോവാന്‍ ! , ക്ലാസില്‍ ചെന്ന് പിള്ളേരെ പരിചയപ്പെട്ടു ഒക്കെ കഴിഞ്ഞ് അവരോടു തന്നെ ചോദിച്ച് ഇങ്ങനെ ഫ്രീ പിരിദ് വേറെ ടീച്ചര്‍ മാര്‍  വരുമ്പോ  എന്ത് ചെയ്യും ന്നു ? ഉടന്‍ തന്നെ  കോറസ് ആയി  കുട്ടികള്‍ പറഞ്ഞു മ്യൂസിക് മാഡം വന്നാല്‍ ഞങ്ങക്ക് കഥ പറഞ്ഞു തരും , മാഡവും  ഞങ്ങക്ക് കഥ പറഞ്ഞു തരോ ന്നു .


അങ്ങിനെ ഞാന്‍ അവര്‍ക്ക് ഈ കഥ പറഞ്ഞു കൊടുത്തു , അല്ല കഥയില്‍ അവരും എന്നോടൊപ്പം കൂടി  ,    കഥ പറയാന്‍  അവര്‍ക്കും ഉത്സാഹം ആയിരുന്നു .  പറഞ്ഞു  ബെല്‍ അടിച്ച്ച്ചപ്പം  കുട്ടികള്‍ പറയുവാന് , പോണ്ട മാഡം ഈ പിരിഡും ഞങ്ങള്‍ക്ക്  ഫ്രീ ആണ് , വേറെ കഥ പറഞ്ഞു തരൂ ന്നു , എനിക്ക് ക്ലാസ് ഉണ്ട് ന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും പോന്നു . കുഞ്ഞ് കുട്ടികള്‍ക്ക് ഒപ്പം ആവുന്നത് എത്ര മനോഹരമായ അനുഭവം ആണ് !



പ്ലാംപൊത്തില്‍ മുട്ട ഇട്ട പ്രാവിന്റെ കഥ ആണ് ഇത് . ഒരു പ്രാവ് പ്ലാവിന്റെ പൊത്തില്‍ മുട്ട ഇട്ടു , അതുരുണ്ട് ആ പൊത്തിന്റെ ഉള്ളിലേക്ക് പോയി . ഒരു അമ്മച്ചീടെ  പ്ലാവ് ആയിരുന്നു അത് . പ്രാവ് നേരെ  അമ്മച്ചിയോട്‌ പോയി ചോദിച്ചു . പ്ലാവും പൊത്തില്‍ പോയ മുട്ട ഒന്ന് എടുത്ത് തരാവോ എന്ന് . എനിക്കെങ്ങും നേരമില്ലെന്നായി അമ്മച്ചി . പ്രാവിന് ആകപ്പാടെ വിഷമമായി .അത് ഒരു പന്നിയെ കണ്ടു . പന്നിയോടു ചോദിച്ചു ."പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി കളയാമോ  പന്നീ എന്ന് ചോദിച്ചു . എനിക്ക് വയ്യ ന്നു മടിയന്‍ പന്നി അലസമായി മറുപടി പറഞ്ഞു . അപ്പോള്‍ ആണ് പ്രാവ് ഒരു തോക്കിനെ കാണുന്നത് . "പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി  കളയാത്ത പന്നിയെ  ഒന്ന് വെടിവെക്കാവോ തോക്കെ ? " എന്ന് ചോദിച്ചു . തോക്കിനും സമയമില്ലായിരുന്നു പാവം പ്രാവിനെ സഹായിക്കാന്‍ , അപ്പോള്‍ ആ വഴി ഒരു എലി വന്ന് . എലിയെങ്കിലും സഹായിക്കും എന്ന് കരുതി പ്രാവ് എലിയോടു ചോദിച്ചു . " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാമോ എലിയെ ? " എന്ന് ചോദിച്ചു . എലിയും പറ്റൂല എന്ന് മറുപടി പറഞ്ഞു .പ്രാവ് അങ്ങിനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ഒരു പൂച്ചയെ കണ്ടു . പൂച്ചയുടെ അടുത്ത് ചെന്ന്  " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ ഒന്ന് പേടിപ്പിക്കാമോ  പൂച്ചേ ? " ന്നു ചോദിച്ചു . പൂച്ചക്കും തീരെ സൗകര്യം ഉണ്ടായിരുന്നില്ല പ്രാവിനെ സഹായിക്കാന്‍ .അപ്പോഴാണ് ഒരു പട്ടി ആ വഴി വന്നത് .  " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ  ഒന്ന് ഓടിച്ചിട്ടു കടിക്കാമോ പട്ടീ ? " എന്ന് ചോദിച്ചു . പട്ടിക്കും പ്രാവിനെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല . അപ്പോള്‍ അതിലെ ഒരു താടിക്കാരന്‍ അപൂപ്പന്‍ വന്ന് വടി ഒക്കെ കുത്തി പിടിച്ച്  . അപ്പൂപ്പനോടു പ്രാവ് ചോദിച്ചു .  " പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ  ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് ഒന്ന്  അടിക്കാവോ അപ്പൂപ്പാ  ? " എന്ന് .
അപ്പൂപ്പനും സഹായിച്ചില്ല . അപ്പോള്‍ അവിടെ തീ കണ്ടു . തീയോടു പ്രാവ് ചോദിച്ചു . "   പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ  ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട്  അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാവോ തീയെ ? " എന്ന് ചോദിച്ചു . തീയും സഹായിച്ചില്ല . അപ്പോള്‍ അവിടെ വെള്ളം കണ്ടു . വെള്ളത്തിനോടും പ്രാവ് സഹായം തേടി . "  പ്ലാവുംപൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ   ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട് ഒ അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ ഒന്ന് കെടുത്താമോ വെള്ളമേ ?  " എന്ന് . വെള്ളം തീ കെടുത്താന്‍ വിസമ്മതിച്ചു . പ്രാവിന് സങ്കടം ആയി തുടങ്ങി . അതിലെ അപ്പോഴാണ് ഒരു ആന വന്നത്  .ആനയോട് ചോദിച്ചു . "  പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ  ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ ആ വടീം കൊണ്ട്   അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ  കെടുത്താത്ത വെള്ളം ഒന്ന് ചവിട്ടി കലക്കാമോ ആനെ ? " എന്ന് ചോദിച്ചു . ആനയും സഹായിക്കാന്‍ താല്പര്യം കാണിച്ചില്ല . അങ്ങിനെ പ്രാവ് ആകെപ്പാടെ വിഷമിച്ച് ഇരിക്കുമ്പോ ആണ് ഒരു കട്ടുറുംബ് ആ വഴി വരുന്നത് . അതിനോട് പ്രാവ് ചോദിച്ചു .  "പ്ലാവും പൊത്തില്‍ പോയ മുട്ട എടുത്ത് തരാത്ത അമ്മച്ചിയുടെ  വാഴ കുത്താത്ത പന്നിയെ വെടി വെക്കാത്ത തോക്കിന്റെ ചാപ്പ കരളാത്ത എലിയെ  പേടിപ്പിക്കാത്ത പൂച്ചയെ  ഒന്ന് ഓടിച്ചിട്ടു കടിക്കാത്ത പട്ടിയെ  വടീം കൊണ്ട്   അടിക്കാത്ത അപ്പൂപ്പന്റെ താടിക്ക് പിടിക്കാത്ത തീ ഒന്ന് കെടുത്താത്ത വെള്ളം ഒന്ന് ചവിട്ടി കലക്കാന്‍ വയ്യാത്ത ആനയുടെ തുംബിക്കൈയ്യിന്റെ ഉള്ളില്‍ കേറീട്ടു ഒരു കടി കൊടുക്കാമോ കട്ടുരുമ്പേ  ?  " എന്ന് . " ഓഹോ ,ഞാന്‍ എപ്പഴേ റെഡി എന്ന് മിടുക്കനായ കട്ടുരുംബ് ഉത്തരം പറഞ്ഞു " 

എന്നിട്ട് കട്ടുരുംബ് ആനയുടെ തുംബിക്കയിന്റെ ഉള്ളില്‍ കയറി , കടിക്കുന്നതിന് മുന്നേ ആന ഓടി ചെന്ന് വെള്ളം ചവിട്ടി കലക്കാന്‍ നോക്കി , വെള്ളം അപ്പോഴേക്കും തീ കെടുത്താന്‍ ആഞ്ഞു . തീ ആവട്ടെ അപ്പൂപ്പന്റെ താടിക്ക് പിടിക്കാന്‍ പോയി , അപ്പൂപ്പന്‍ അപ്പോഴേക്കും വടീം കൊണ്ട് പട്ടിയെ തല്ലാന്‍ പോയി , പട്ടി പൂച്ചയെ കടിക്കാന്‍ ഓടിച്ചു , പൂച്ച എലിയെ പിടിക്കാനും എലി പോയി തോക്കിന്റെ ചാപ്പ കരളാന്‍ നോക്കി , തോക്ക് അപ്പോഴേക്കും പന്നിയെ വെടി വെക്കാന്‍ ആഞ്ഞു , പന്നി നേരെ അമ്മച്ചിയുടെ വാഴ ഒക്കെ കുത്തി നശിപ്പിക്കാന്‍ ചെന്ന് . അമ്മച്ചി വെക്കന്നു പ്രാവിന് പ്ലാവിന്റെ പൊത്തിന്റെ ഉള്ളിലേക്ക് വീണു പോയ മുട്ടയും എടുത്ത് കൊടുത്തു . അങ്ങിനെ മിടുക്കന്‍ ആയ കട്ടുരുംബ് ന്റെ സഹായം കൊണ്ട് പ്രാവിന് തന്റെ മുട്ട വീണ്ടു കിട്ടി ..
  
 

Friday, October 28, 2011

ഇഷ്ടം ..


നേഴ്സറിയിലെ കുഞ്ഞ് പാര്‍ക്കിനോട് അടുത്തതായി ഒരു ചെറിയ കെട്ടിടത്തില്‍ ഗ്ലോറി സിസ്റ്റര്‍ തയ്യല്‍ പഠിപ്പിച്ചിരുന്നു . ഞാന്‍ അന്നൊക്കെ അവരെ ലോറി സിസ്റ്റര്‍ എന്നായിരുന്നു വിളിച്ചിരുന്നത്  . കളികള്‍ക്കിടയില്‍ പോയി  തുണിക്കഷ്ണങ്ങള്‍ പെറ്റിക്കോട്ടും പാവാടയും ഒക്കെ ആയി മാറുന്ന  അത്ഭുത വിദ്യ പോയി നോക്കി നിന്നിരുന്ന വളരെ പഴകിയ മങ്ങിയ ഓര്‍മ്മ ഉണ്ട് . പിന്നെ പ്രൈമറി ക്ലാസുകളില്‍ എന്നോ ഒരു പൂമ്പാറ്റയില്‍യില്‍  തയ്യല്‍ മെഷീന്‍ കണ്ടു പിടിച്ച ദമ്പതികളെ പറ്റി വായിച്ചിരുന്നു . കടുത്ത ദാരിദ്യത്തില്‍ ആയിരുന്ന അവര്‍ ഇത് കണ്ടു പിടിച്ച് എങ്കിലും ആ കണ്ടു പിടുത്തത്തില്‍നിന്നുള്ള വരുമാനം കിട്ടനെനും മുന്നേ ആ സ്ത്രീ മരിച്ചത് ഒക്കെ വായിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു  .  ഹൈസ്കൂളില്‍ എന്ത്തിയപ്പോള്‍ സ്കൂളില്‍ പ്രവൃത്തി പരിചയ മേളയോട് അനുബന്ധിച്ച് ഗാര്‍മെന്റ് മേക്കിംഗ് എന്ന വിഭാഗത്തില്‍ മത്സരം ഉണ്ടായിരുന്നു .കുട്ടി ഉടുപ്പ് ഒക്കെ കൈകൊണ്ട് തൈക്കാന്‍ മാഗി ടീച്ചര്‍ പഠിപ്പിച്ചു . ഒന്ന് രണ്ടു വര്ഷം എറണാകുളം ജില്ലയുടെ  പ്രവൃത്തി പരിചയ മേളക്ക് പോയി , ഒരു വര്ഷം മൂന്നാം സ്ഥാനം കിട്ടി . ഒരു വര്ഷം ഒന്നാം സ്ഥാനവും . തൃശൂര്‍ വച്ച് നടന്ന സംസ്ഥാന മേളയില്‍ പോയി സമ്മാനം ഒന്നും ഇല്ലാതെ മടങ്ങേം ചെയ്ത് .

 വെക്കേഷന് നാട്ടിലുള്ള വല്യമ്മച്ചിയുടെ വീട്ടില്‍ പോവാന്‍ ഉള്ള ഏറ്റവും വല്യ ആകര്‍ഷണം അവിടുത്തെ തയ്യല്‍ മെഷീന്‍ ആയിരുന്നു താനും. കസിന്‍ അനിയത്തിമാര്‍ക്ക് , കുഞ്ഞുടുപ്പുകള്‍ മാത്രല്ല ,  ഭംഗി ഉള്ള തുണി ത്തുണ്ട് കളില്‍ ഇലസ്ടിക് നിറച്ചു  മുടി കെട്ടാന്‍ ഉള്ള സാമഗ്രികള്‍ ഒക്കെ ഉണ്ടാക്കാന്‍ ഇഷ്ടായിരുന്നു എനിക്ക് .




   വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് ആദ്യത്തെ പ്രൊപ്പോസല്‍ വന്നു .  എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്  അമ്മ തയ്യല്‍ ടീച്ചര്‍ ആണ് എന്നല്ലേ പറഞ്ഞത് ? അപ്പം വീട്ടില്‍ തയ്യല്‍ മെഷീന്‍ കണ്ടേക്കും , കൊള്ളാം . എഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ്പിന്റെ  പൈസക്ക് തയ്യല്‍ മെഷീന്‍ വാങ്ങി തരാന്‍ പറഞ്ഞിട്ട് ഇത് വരേം മമ്മി വാങ്ങി തന്നില്ലല്ലോ എന്ന    പരാതിയുടെ അകമ്പടിയോടെ .  പതിവുപോലെ എല്ലാരടേം ചീത്തേം കേട്ട് . നാട്ടില്‍ നിന്ന് ചാച്ചനും അമ്മച്ചീം ഒക്കെ പെണ്ണുകാണല്‍ സെറിമണി പ്രമാണിച്ച് വീട്ടില്‍ വന്നു . ചെര്‍ക്കാന്‍ വന്നു . സംസാരത്തിനിടെ ഒരു ചോദ്യം " എന്നാണ്  എസ്‌ എസ്‌ എല്‍ സി പാസായത് "  എന്ന്  . ഇതൊരു പത്ത് ഇരുപത് വര്ഷം മുന്നേ മമ്മിയെ ഡാഡി കാണാന്‍ ചെന്നപ്പം ചോദിച്ച ചോദ്യം ആണല്ലോ , പുതിയ നമ്പര്‍ ഒന്നും ഇല്ലേ ചേട്ടാ എന്ന മുഖഭാവത്തോടെ  ഞാന്‍ എന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് പറഞ്ഞു കൊടുത്തു . ഒരു മ്യൂച്വല്‍ ഇഷ്ടക്കെടില്‍ തട്ടി ആ പ്രൊപ്പോസല്‍ കാന്‍സല്‍ ആയി പോവുകയും ചെയ്തു .
                 
  പിന്നെയും കുറെ നാള്‍ കഴിഞ്ഞ്  വന്നൊരു പ്രൊപ്പോസല്‍ വിവാഹത്തില്‍ കലാശിച്ചു .ഇത്തവണ അമ്മ തയ്യല്‍ ടീച്ചര്‍ ആയിരുന്നില്ല , വീട്ടമ്മ ആയിരുന്നു  . പുതിയ വീട്ടിലെ ആദ്യദിവസങ്ങളില്‍ ഒന്നില്‍ എന്തിനോ വേണ്ടി ഷെഡ്‌ തുറന്നതായിരുന്നു ഞാന്‍ . അവിടെ ഒരു തയ്യല്‍ മെഷീന്‍ കിടന്നിരുന്നു . പൊടി ഒക്കെ പിടിച്ച് .
അന്ന് തന്നെ അത് തൂത്ത് തുടച്ചു വൃത്തി ആക്കി ഞാന്‍ , എന്നിട്ട് അതിനു വീട്ടിലേക്ക് പ്രൊമോഷന്‍ കൊടുത്തു .
ഈ ഇടെ ഞാന്‍ അതില്‍ ഒരു മോട്ടര്‍ ഒക്കെ വാങ്ങി പിടിപ്പിച്ച് . കുഞ്ഞു പെണ്ണിന് വേണ്ടി തയ്ച്ച ഒരു കുഞ്ഞുടുപ്പിന്റെ ചിത്രം ഉണ്ട് .  ഒരു അമേച്വര്‍ തയ്യലിസ്റ്റ് മാത്രം ആണ് ഞാന്‍  അക്കടെമിക് പരിശീലനമോ  പഠനമോ ഒന്നും എനിക്കില്ല  ,തയ്യലിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം സമയം കിട്ടുമ്പോ എന്തെങ്കിലും ഒക്കെ  പരീക്ഷിക്കുന്നു എന്ന് മാത്രം .  

ഒരു ചുരിദാര്‍ ടോപ്പും ഷാളും - ലേശം ചിത്രപ്പണികള്‍ ഒക്കെ ഉണ്ട്  അതില്‍    ലോ ലിവിടെ കാണാം .. 


Tuesday, July 26, 2011

ചില അസാധാരണ യാത്രകള്‍ .. സാധാരണം ആകേണ്ടിയിരുന്നത്


ഓര്‍മകളുടെ അങ്ങേ തുമ്പത്ത് മുതല്‍ യാത്രകള്‍ ആണ്   . തൊടുപുഴക്കും അപ്പുറം ഒരു കുഞ്ഞു ഗ്രാമത്തിലെ അമ്മ വീട് . എറണാകുളത്തു നിന്നും അത്ര അടുത്ത് അല്ലാത്ത ഒരു ദ്വീപില്‍ വീട്  . അമ്മയോടും കുഞ്ഞനിയന്‍ മാര്‍ക്കും ഒപ്പം വെളുപ്പിനെയുള്ള തട്ടക്കുഴ എറണാകുളം ഫാസ്ടിലെ യാത്ര  . എറണാകുളം ബോട് ജെട്ടിയില്‍ നിന്നും ഗ്രാമത്തിലേക്ക് ഉള്ള ബോട്ട് യാത്ര , യാത്രയില്‍ കഴിക്കാന്‍ മമ്മി വാങ്ങി തരുന്ന രുചിയുള്ള ക്രാക്ക് ജാക്ക് ബിസ്കറ്റ്  , മില്‍മ പാല്‍ കവറിന്റെ തണുപ്പ് ഇവയൊക്കെ ഒരു നര്സരി / പ്രൈമറി ക്ലാസ് ഓര്‍മകളില്‍ ഉണ്ട് . കുറച്ചൂടി മുതിര്‍ന്നപ്പോള്‍ ചില യാത്രകള്‍ ഒക്കെ തനിച്ചാക്കി തുടങ്ങി . ഒരു ക്ലാസ് മാത്രം ഇളപ്പം ഉള്ള അനിയന്‍ അമ്മവീട്ടിലും ഡാഡി വീട്ടിലും ഒക്കെ തനിച്ച് പോയി തുടങ്ങിയപ്പോള്‍ എനിക്കെന്താ ഒറ്റക്ക് പോയാല്‍ എന്ന ചിന്ത അതേ ഫോര്‍സില്‍ വാക്കുകള്‍ ആയതും  ഒറ്റക്കുള്ള  യാത്രകള്‍ തുടങ്ങിയതും ഒക്കെ .  അമ്മമാര്‍ അന്നും ഇന്നും സമാധാന കംക്ഷികള്‍ ആയിരുന്നുവല്ലോ . വെക്കേഷന്‍ വരുമ്പോള്‍   ( അപ്പോഴേക്കും പാലങ്ങള്‍ വന്നിരുന്നു , പാലങ്ങള്‍ മാത്രമല്ല പാളങ്ങളും ) തട്ടക്കുഴയിലും കൂത്താട്ടുകുളത്ത്തും ഒക്കെയുള്ള   വീടുകളിലേക്ക് തനിച്ച് യാത്രകള്‍ തുടങ്ങി . തിരിച്ചു കസിന്‍ അനിയത്തികളും ആയി വീട്ടിലേക്ക് . അങ്ങിനെ അങ്ങിനെ അങ്ങിനെ  ....

യാത്രകള്‍  എന്നെ ഒരിക്കലും  ,ഒട്ടും തന്നെ മടുപ്പിച്ചിരുന്നില്ല . വൈറ്റിലയില്‍ നിന്നും തൊടുപുഴ ഫാസ്റ്റില്‍ കയറിയാല്‍ മിക്കവാറും വിന്‍ഡോ സീറ്റ് ( അതൊരു വീക്നെസ് ആയിരുന്നു ) ഉറപ്പായിരുന്നു . വഴിയരികിലെ വീടുകള്‍ , അവിടെ വിരിഞ്ഞു നിക്കണ പൂക്കള്‍  , അതിലേതെങ്കിലും എനിക്ക് വീട്ടില്‍ ഉണ്ടോ ,എന്നിങ്ങനെ ഉള്ള ചിന്തകള്‍ ഒക്കെ ആയി എന്റെ മനസ്സും ബസ്സിനെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നു .  ക്രിസ്മസ് സീസണ്‍ ആണ് എങ്കി  നക്ഷത്രങ്ങള്‍ ഉണ്ടാവും ഓരോ വീടുകളിലും . അവയുടെ ഭംഗി നോക്കിയും രാത്രി എതിനവും കൂടുതല്‍ സൌന്ദര്യം എന്ന് ചിന്തിച്ചും ഒക്കെ അങ്ങിനെ ഇരിക്കും . ഇനി കൂത്താട്ടുകുളം ബസ്സ്‌ ആണെങ്കി കെ എം എസ്
ഒക്കെ വരണേ എന്ന് ആവും ആഗ്രഹം ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ . ആ സൂപര്‍ ഫാസ്റ്റ് ബസ്സില്‍ മിക്കവാറും പാട്ട് ഒക്കെ വയ്ക്കുമായിരുന്നു  ,അത് കൊണ്ട് ആണ് ട്ടോ .

ഇതൊരു ആമുഖം മാത്രമാണ് . കുറെ നാളുകള്‍ ആയി എഴുതണോ വേണ്ടയോ എന്ന് തിരിച്ചും മറിച്ചും ചിന്തിക്കുന്ന ,എനിക്ക് അത്ര സാധാരണം ആയി തോന്നാഞ്ഞ ചില യാത്രാനുഭങ്ങള്‍ ഒന്ന് കുറിച്ച് വയ്ക്കാന്‍ ഉള്ള ഒരു  മുന്‍‌കൂര്‍ ജാമ്യം . ഞാന്‍ ഇനി എഴുതാന്‍ പോവുന്ന കാര്യങ്ങള്‍ എന്നത്തേയും പോലെ എന്റെ ഓര്‍മ്മ കുറിപ്പുകള്‍ മാത്രം ആണ് . പത്ത് മുപ്പത്തി അഞ്ച് വയസ്സ് പ്രായം  ഉള്ള ഒരമ്മയുടെ ഒരു ഭാര്യയുടെ ഒരു സഹോദരിയുടെ ഒരു സുഹൃത്തിന്റെ അതിലുപരി  ഒരു സ്ത്രീയുടെ ചില അനുഭവങ്ങള്‍  . യാത്രകളുടെ കണക്കെടുത്ത് നോക്കിയാല്‍ വെറും ഒരു ശതമാനം പോലും വരില്ലാത്ത അസുഖകരമായ അനുഭവങ്ങള്‍ . അത് കൊണ്ട് തന്നെ  ആ തൊണ്ണൂറ്റി ഒന്‍പത് ശതമാനം യാത്രകളിലെ സഹ യാത്രികരെ .. ഒരു ശതമാനം യാത്രയിലെ ഒരാള്‍ ഒഴിച്ച് ബാക്കി തൊണ്ണൂറ്റി ഒന്‍പത് ശതമാനം  സഹ യാത്രകരെ ഞാന്‍ നന്ദിയോടെ സ്നേഹത്തൊടെ സ്മരിക്കുന്നു .   ഇനി യാത്രകളിലേക്ക് .

ഒന്നാം യാത്ര .
കാലം : ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു . ഒരു ഞായര്‍  ഉച്ച കഴിഞ്ഞ് ഹോസ്റെലിലെക്ക് ഉള്ള യാത്ര ആണ് ഇരിക്കുന്നത്  ഏറ്റവും ബാക്കില്‍ ഉള്ള ലേഡീസ് സീറ്റില്‍ . എറണാകുളം പള്ളിമുക്കില്‍ ഇറങ്ങിയിട്ട് ബസ് മാറി കേറണം .  കുറച്ച് അങ്ങ് കഴിഞ്ഞപ്പോഴാണ്  കാല്‍ പാദത്തില്‍ ഒരു വിരല്‍ സ്പര്‍ശം . കാല്‍ മുന്നിലേക്ക്‌ നീട്ടി വച്ച് നോക്കി .ബാക്കില്‍ ഇരിക്കുന്ന വിദ്വാന്‍ ( ആയിരിക്കണം , ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഒന്നും മെനക്കെട്ടില്ല )  കാല്‍ നീട്ടി വലിച്ച് പിന്നേം സ്പര്‍ശിക്കുന്നുണ്ട് . അദ്യം തോന്നിയ അമ്പരപ്പ് പതുക്കെ കലിപ്പിന് വഴിമാറി . ഞാന്‍ കാല്‍ മുന്നോട്ടു നീക്കി ലവന്‍ പിന്നേം  മുന്നോട്ടു . വണ്ടി രവിപുരത്തെ വളവു വീശി എടുത്തപ്പോള്‍ ഞാന്‍ പെട്ടെന്ന്  കാല്‍ ബാക്കിലേക്ക്‌ വച്ച് എഴുന്നേറ്റു നിന്നു , എന്റെ കണക്കു കൂട്ടല്‍ പോലെ തോണ്ടാന്‍ ഉപയോഗിച്ച് വിരലുകളില്‍ ചിലത് എന്റെ ചെരുപ്പിന്റെ ഉപ്പൂറ്റി ഭാഗത്തെ സോളിന്റെ അടിയില്‍ നിക്ഷേപിക്ക പെട്ടിരുന്നു . രണ്ടു കൈയും മുന്നിലത്തെ സീറ്റിന്റെ  കമ്പിയില്‍ ഉറപ്പിച്ച് ബലം പിടിച്ച് ചവിട്ടി നിന്നു .വിരല്‍ അത്യാവശ്യം ഞെരിഞ്ഞു കാണണം . എനിക്ക് ഇറങ്ങാന്‍ ഉള്ള സ്ഥലം ആയപ്പോള്‍ തിരിഞ്ഞു നോക്കാതെ ഇറങ്ങി പോരുകയും ചെയ്ത് . പിന്നീടൊരിക്കലും യാത്രകളില്‍ ലേഡീസ് സീറ്റിന്റെ അവസാനം ഒഴിഞ്ഞു കിടന്നാലും പോയി ഇരിക്കാറില്ല . ആരെയെങ്കിലും ചവിട്ടേണ്ടി വന്നെങ്കിലോ എന്നോര്‍ത്ത് !



രണ്ടാം യാത്ര

ഈ  യാത്ര ആദ്യത്തെ യാത്രക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .  അദ്ധ്യാപിക ആയി ജോലി നോക്കുന്ന സമയം . അതിനിടെ കൂടെ തന്നെ പഠനവും ഉണ്ടായിരുന്നു . അതിനോടനുബന്ധിച്ച് ഒരു ക്ലാസ്സും കഴിഞ്ഞ് മധ്യ കേരളത്തിലെ ഒരു സര്‍വ കലാ ശാലയിലെ തലങ്ങും വിലങ്ങും ഉള്ള വഴികളില്‍ ഒന്നിലൂടെ ഞാന്‍ നടന്നു പോവുന്നു . പണ്ട്  പൈതഗോറസ്  അപ്പാപ്പന്റെ  തിയറം  ( അത് തന്നെ ആണോ എന്തോ  ..യീ പാദ വര്‍ഗം  പ്ലസ്‌ ലംബ വര്‍ഗം  സമം കര്‍ണാ വര്‍ഗം എന്നോ മറ്റോ ) പഠിച്ചത് കൊണ്ട്  ,മെയിന്‍ റോഡ്‌ സ്കിപ് ചെയ്ത് അത്ര തിരക്കില്ലാത്ത ഇടവഴിയില്‍ ആണ് നടത്തം  .റോഡ്‌ വിജനം ആയിരുന്നു താനും .   അപ്പോഴേക്കും  ഒരു ബൈക്ക് അടുത്ത് കൊണ്ടേ നിര്‍ത്തി    ബൈക്ക് യാത്രികന്‍ ആയ പയ്യന്‍  " പോരുന്നുണ്ടോ ? " എന്നൊരു ചോദ്യം . 
" വേണ്ട മോനെ .. താങ്ക്സ് ,  husband   ദേ  വരുന്നുണ്ട് .  മോന് ... .. സ്കൂളില്‍ ആണോ പഠിച്ചത് ? "  എന്നൊരു മറുപടി കൊടുത്ത് കഴിഞ്ഞാണ് ഞാന്‍ അവന്‍റെ ചോദ്യത്തെ പറ്റി ചിന്തിച്ചത് തന്നെ  !  അങ്ങിനെ ഒരു കുട്ടി ചോദിച്ചപ്പോള്‍ എന്റെ നോര്‍മല്‍ സെന്‍സ് വച്ച് ഞാന്‍ വിചാരിച്ചത്  ആ കുട്ടി ഞാന്‍ പഠിപ്പിച്ച സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആയിരിക്കണം . ഒരു ടീച്ചര്‍ വഴീ വച്ച് കണ്ടപ്പോ അവന്‍ ലിഫ്റ്റ്‌ ഒഫെര്‍ ചെയ്തത് ആവും എന്നാണ് . എന്റെ മറുപടി കേട്ടു ലവന് ഒരു മിനിട്ട്  ബ്ലുങ്ങസ്യാ  മട്ടില്‍ നിക്കണ കണ്ടപ്പോള്‍ ആണ് എന്നത്തെയും പോലെ എന്റെ തലയിലെ ട്യൂബ് ലൈറ്റ് കത്തിയത് . എന്റെ ഒടേ തമ്പുരാനേ ലിവന്‍ എന്നാ ഓര്‍ത്തും കൊണ്ട് ആവും വരണുണ്ടോ  എന്ന് ചോദിച്ചേ  എന്ന് . അപ്പളേക്കും മൊബൈലില്‍ കണവന്റെ  വിളി വന്ന് . ഞാന്‍ ദേ സെന്റ്‌ ജോസെപ്പിന്റെ  മുന്നില്‍ ഉണ്ട് എന്ന് പറയനെന്നും മുന്നേ പയ്യന്‍ വണ്ടീം കൊണ്ട് സ്കൂട്ട് ആവേം ചെയ്ത് !

മൂന്നാം യാത്ര .
ആലുവ ബൈപാസ് ജങ്ഷനില്‍ നിന്നും ആണ് അങ്കമാലിക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറിയത് .  തിരക്ക് ഉണ്ടായിരുന്നില്ല എങ്കിലും ബാക്കില്‍ സ്ത്രീ കള്‍ക്ക് സംവരണം ചെയ്യപ്പെട്ടു എന്ന് ലേബല്‍ ഉള്ള സീറ്റുകളില്‍ പുരുഷന്മാര്‍ ആയിരുന്നു . അവരെ എണീപ്പിച്ച് അവിടെ ഇരിക്കാന്‍ പൊതുവേ  തുനിയാറില്ല .  ബാക്കിലെ ഡോറിനു നേരെ ഉള്ള സീറ്റില്‍ ഒരു അപ്പൂപ്പനും ഒരു പയ്യനും ഇരിപ്പുണ്ടായിരുന്നു . ഞാന്‍ അവരുടേ കൂടെ ഇരുന്നു .കണ്ടക്ടര്‍ ഇരിക്കാന്‍ ഉള്ള സീറ്റില്‍ ഒരു ചേച്ചി ഇരുന്നിരുന്നു . ഡോര്‍ അടക്കാന്‍ ഉള്ള ഡ്യൂട്ടി അവിടെ ഇരിക്കുന്നവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നതാനല്ലോ . പറവൂര്‍ കവലയിലോ മറ്റോ ബസ്സ്‌ നിര്‍ത്തിയപ്പോഴാണ് എന്റെ തൊട്ടു പുറകിലെ സീറ്റില്‍ ഇരിക്കുന്ന മാന്യന്മാര്‍ ഡോര്‍ അടക്കാനുള്ള ചേച്ചിയെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു " എവിടെ നോക്കി ഇരിക്കുവാ ചേച്ചീ .. ഡോര്‍ അടക്കു എന്നൊക്കെ പറയുന്നുണ്ട് .. കക്കക്ക  " എന്ന് ചിരിക്കുന്നുമുണ്ട് . ഞാന്‍ നോക്കീപ്പം എങ്ങോ പണിക്കു പോണ ചേച്ചി ആണ് . അവന്‍ മാര്‍ ചിരിക്കുമ്പോ  ഒരുമാതിരി ജാള്യം പിടിച്ച മുഖവുമായി കുനിഞ്ഞിരിക്കും . അതിന്‍റെ തൊട്ടു പുറകിലെ സീറ്റില്‍ രണ്ടൂന്ന് പെണ്‍കുട്ടികള്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുപ്പുണ്ടായിരുന്നു . പെട്ടെന്ന് വണ്ടി സഡന്‍ ബ്രേക്ക് ഇട്ടപ്പം ആ കുട്ടികളില്‍ ഒരുത്തി തെറിച്ച് എന്റെ അടുക്കെ വരേം വന്ന് . എന്തോ ഭാഗ്യത്തിന് റോഡിലേക്ക് പോയില്ല എന്ന് മാത്രം . ഇത് കണ്ടിട്ടോ മറ്റോ ബാക്കിലെ മാന്യര്‍ പിന്നേം ചിരിക്കാന്‍ തുടങ്ങി .  ആ ചേച്ചീനെ ഇവര്‍ കളിയാക്കണ കണ്ടപ്പഴേ ലേശം ദേഷ്യം വന്ന് തുടങ്ങിയിരുന്നു എനിക്ക് , മൊട കണ്ടാല്‍ ഇടപെടാന്‍ ഉള്ളൊരു ടെന്റെന്സി കൂടപ്പിറപ്പ് ആണ് താനും  . കണ്ട്രോള്‍ യുവര്‍ സെല്‍ഫ്   എന്നൊക്കെ എന്നോട് തന്നെ പറഞ്ഞു പരമ ശാന്ത ആയി ഇരിക്കുംബഴാണ് പിന്നേം അവരുടേ കളിയാക്കി ചിരി !  അതോടെ  ന്റെ ക്ഷമ പമ്പ കടന്നു  " ലേഡീസ് സീറ്റില്‍ കേറി ഇരിക്കനതും പോരാ .. മര്യാദക്ക് പെരുമാറുക എങ്കിലും ചെയ്തൂടെ  .. " എന്നൊരു ആത്മഗതം അത്ര പതുക്കെ അല്ലാതെ എന്റെ വായില്‍ നിന്നും പുറത്ത് ചാടി . അതോടെ അവര്‍ ചാടി എണീറ്റ്‌ മാറി  .എന്നിട്ട് എന്നോട് ഒരു ചോദ്യം " ഒറ്റ ദിവസം കൊണ്ട് ഇന്ത്യ നന്നാക്കാന്‍ ഇറങ്ങിയെക്കുവാണോ ? " എന്ന് . ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല . അവര്‍ മാറിയ സീറ്റില്‍ പോയി ഇരുന്നു . അപ്പഴേക്കും അത്രേം നേരം നില്‍ക്കുവായിരുന്ന ഒരു കന്യാസ്ത്രി , പിന്നെ വേറെ ഒരു ചേച്ചി ഇവരും എന്റൊപ്പം ഇരുന്നു . കന്യാസ്ത്രി അമ്മ എന്നോട് എവിടെ ജോലി ചെയ്യുന്നു എന്നൊക്കെ ചോദിച്ചു . പെണ്‍കുട്ടികള്‍ ആയാല്‍ ഇത്തിരി ധൈര്യം ഒക്കെ വേണം എന്നൊക്കെ പറഞ്ഞു . പറഞ്ഞു വന്നപ്പം ഞാന്‍ ഡിഗ്രി പഠിച്ചപ്പോള്‍ താമസിച്ച കോളേജ് ഹോസ്ടളിലെ ടെസി കുര്യന്‍ സിസ്ടരെ ഒക്കെ അറിയും ആ അമ്മ . ടെസി കുര്യന്‍ സിസ്റ്റര്‍ നെ എന്റെ അന്വേഷണം അറിയിക്കണം എന്നൊക്കെ പറഞ്ഞു .  അപ്പോഴേക്കും എണീറ്റ ചേട്ടന്‍സ് എന്തൊക്കെയോ ഒച്ച എടുത്തു . യാത്രക്കാര്‍ ആരോ തിരിച്ചു  സംസാരിക്കേം  ചെയ്ത് . അന്നേരം കണ്ടക്ടര്‍ വന്ന് അവരെ
മുന്നിലേക്ക് കൊണ്ടുപോയി  .ഒറ്റ മൂച്ചിന് അങ്ങിനെ പറഞ്ഞെങ്കിലും സത്യത്തില്‍ എനിക്ക് നല്ല പേടി ഉണ്ടാര്‍ന്നു ട്ടോ . അവന്‍ മാര്‍ എന്നോട് മെക്കിട്ടു കേറാന്‍ വരുവോ  എന്നൊക്കെ . വണ്ടി വേഗം ടെല്‍ക് ന്റെ അടുത്ത് എത്തിക്കൂ ഒടേ തമ്പുരാനേ എന്നും പ്രാര്‍ത്ഥിച്ച് കൊണ്ട് ആണ് ഞാന്‍ വണ്ടീല്‍ ഇരുന്നത് . ഇന്‍ കേസ് അവര്‍ ടെല്‍ക് ഇന്റെ അവിടെ ഇറങ്ങാന്‍ ഉള്ള പോസിബിളിട്ടി  ഉണ്ടോ എന്നൊക്കെ ചിന്തിച്ചു പോയി . എന്തായാലും അങ്ങനൊന്നും ഉണ്ടായില്ല താനും .
 
നാലാം യാത്ര
ഇത് കഴിഞ്ഞ വര്‍ഷത്തെ യാത്രയാണ് . കൊച്ചിന്‍ യൂനിവേര്സിടി സ്റ്റോപ്പില്‍ നിന്നാണ് ഞാന്‍ വോള്‍വോയില്‍ കയറിയത് . വീട്ടിലേക്ക് ഉള്ള യാത്രയായിരുന്നു അത് . അന്നൊരു അവധി ദിവസം ആയിരുന്നു ബസ്സില്‍ തിരക്ക് ഉണ്ടായിരുന്നില്ല . നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു താനും . ബൈപാസ് റൂട്ടിലെ വീടുകള്‍ക്ക് ഭംഗി മാത്രല്ല  മതിലിനുള്ളിലും വെളിയിലും നിറയെ പൂച്ചെടികള്‍ ആണ് . ഇതൊക്കെ അങ്ങ് കണ്ടു പാട്ടും  കേട്ടിരുന്നപ്പോഴാണ്  പിന്‍ കഴുത്തില്‍ ഒരു എന്തോ കൊണ്ട പോലെ . ചെറിയ സീറ്റ് ആണ് . ആരേലും കേറി ഇരുന്നപ്പോ അറിയാണ്ട് കൊണ്ടത് ആവും എന്ന് കരുതി മുന്നോട്ട് ആഞ്ഞു ഇരുന്നു . പിന്നെ പുറകില്‍ നിന്നു  ഒരാള്‍ പാട്ട് തുടങ്ങി അത്ര ക്ലീര്‍ അല്ലാത്ത ശബ്ദത്തില്‍    "  കുടമുല്ല പൂവിനും മലയാളി പെണ്ണിനു.. " എനിക്കെന്തോ സ്പെലിംഗ് മിസ്റെക് തോന്നി തുടങ്ങി .  ബസ്സില്‍ വച്ചിരുന്ന പാട്ടുകള്‍  , പൂവ് ചെടികള്‍ ഒക്കെ എന്റെ  തലയില്‍ നിന്നും ഇറങ്ങി പോയി . ആദ്യത്തെ കഴുത്തില്‍ കൊണ്ട കൈ മനപൂര്‍വം തന്നെ ആയിരുന്നു എന്നും മനസ്സിലായി . അതിനിടയില്‍ മൊബൈലില്‍ ഒരു വിളി വന്നത് അറ്റന്‍ഡ് ചെയ്തപ്പോഴാണ്  പിന്നേം കഴുത്തിനു പിറകില്‍ ലാ അമ്മാവന്‍  തോണ്ടിയത് .  ഒന്നും ആലോചിച്ചില്ല     ഫോണ്‍ ഫോട്ടോ എടുക്കാന്‍ എന്ന പോലെ   അയാളുടെ നേരെ നീട്ടി  " ഫേമസ് ആക്കെട്ടെ ?  തൊട്ടടുത്ത്  അരൂര്‍ പോലീസ് സ്റേഷന്‍  ഉണ്ട് , മനോരമ വിഷനും  " എന്നൊരു ചോദ്യവും ചോദിച്ചു .  നല്ല ദേഷ്യത്തില്‍ ആയിരുന്നു ഞാന്‍  . അയാള്‍ പേടിച്ചു കാണണം   വെളിച്ചെണ്ണയും ,  കുളിപ്പിന്നലും രാമ തുളസി   കതിരും ( ഇതെന്റെ ഭീകര വീക്ക് നെസ് ആണ് )  ഒക്കെയുള്ള തൊട്ടു മുന്നിലെ   തലയുടെ ഉടമയില്‍ നിന്നും ഇങ്ങനെ ഒരു നീക്കം അമ്മാവന്‍ ജന്മത്തില്‍ പ്രതീക്ഷിച്ചിട്ട് ഉണ്ടാവില്ല. മലയാളം പാട്ട് ഒക്കെ അങ്ങ് നിന്നു .അയാള്‍ കുടിച്ചിരുന്നു എന്ന് തോന്നുന്നു .  പ്ലീസ് ഡോണ്ട്  ടേക്ക്  മൈ ഫോടോ എന്നയാള്‍ . ഇറ്റ്‌ ഈസ്‌ already  taken  എന്ന് ഞാനും . ബസ്സിലെ ബാല്‍ക്കണിയില്‍ ഇരുന്നവര്‍  പറഞ്ഞു ഇവനെ ഒക്കെ പോലീസ് സ്റെഷനില്‍ ഏല്‍പ്പിക്കണം , ബസ്സ്‌  സ്റേഷന്‍ വരുമ്പോ നിര്‍ത്തണം എന്ന് . കാലൊടിഞ്ഞു വീട്ടില്‍ ഇരിക്കുന്ന മമ്മിയുടെ അടുത്തേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു ഞാന്‍ ,   എനിക്കെവിടെ പോലീസ് സ്റേഷന്‍ ഇല്‍ കയറാന്‍ നേരം ? വേറെയും വ്യക്തിപരമായ സങ്കടങ്ങള്‍ ആ സമയത്ത് നന്നായി ഉണ്ടായിരുന്നു താനും . അത് കൊണ്ട് തന്നെ ആണ് ഞാന്‍ ഇത്തിരി വൈലന്റ്റ് ആയി പ്രതികരിച്ചതും . ഇറങ്ങാന്‍ നേരം പോലീസ് ഫ്ലയിംഗ് squad ന്റെ വണ്ടി കണ്ടു . അമ്മാവന്റെ അടുത്ത് ചെന്ന്  എന്റെ  അമ്മേടെ പ്രായം ഉള്ള ഒരമ്മ ഉണ്ടാവും തന്റെ വീട്ടില്‍ , എന്റെ പ്രായം ഉള്ള  മക്കളും കാണും തനിക്ക് . അവരെ ഓര്‍ത്താണ് തന്നെ ദേ കാണുന്ന ഫ്ലയിംഗ് squad  നെ എല്പ്പിക്കത്തത് എന്നും പറഞ്ഞു  ഇറങ്ങി നടന്നു . കണ്ണ് നിറഞ്ഞിരുന്നു . അയാളുടെ കൈ കൊണ്ടപ്പോ എന്റെ മാനം പോയല്ലോ എന്നോര്‍ത്ത് അല്ല , അത്രേം പ്രയോള്ള ആ മനുഷ്യനും ഇങ്ങനെ ഒക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തോന്നിയല്ലോ എന്നോര്‍ത്ത് !

അഞ്ചാം  യാത്ര 
എനിക്ക്  ഒരു വാഹനവും ഓടിച്ച് പരിചയം ഇല്ല ,ലൈസന്‍സും  .എഴാം ക്ലാസില്‍ വച്ച് സൈക്കിള്‍ ഓടിച്ച് പഠിച്ചത് അല്ലാതെ . ജോലി കഴിഞ്ഞ് പോകുമ്പോ അത്യാവശ്യം ഷോപ്പിംഗ്‌ ഒക്കെ നടത്തിയിട്ടാണ് എങ്കി ഓട്ടോ പിടിച്ച് പോകും . ഇതിനു മുന്നേ വീടിനടുത്ത് ഉള്ള ഒരു സ്കൂളില്‍ അദ്ധ്യാപിക ആയിരുന്നത് പ്രമാണിച്ച് ലോകല്‍ ആയുള്ള ഓട്ടോക്കാര്‍ ഒക്കെ ഇപ്പഴും ടീച്ചര്‍ എന്നുള്ള ഒരു ചെറിയ ബഹുമാനം തരുന്നുമുണ്ട് .  ചിലരൊക്കെ വീടിനു സമീപം ഒക്കെ ഉള്ളവര്‍ ആണ്   , അങ്ങിനെ ചെറിയ പരിചയവും ഉണ്ട് .
വിചിത്രമായ ഒരനുഭവം ഉണ്ടായത് ഒരേ ഒരു കക്ഷിയില്‍ നിന്നും മാത്രം . വേറൊന്നുമല്ല . വണ്ടി ഇടവഴിയിലേക്ക് തിരിയുമ്പോള്‍ ടിയാന്‍  ഒറ്റ കൈകൊണ്ട് വണ്ടി ഓടിക്കുന്നു ! മറ്റേ കൈ കൊണ്ട് ലയാള്‍ കാല് ചൊറിയുക എങ്ങിനെ എന്തോ ചെയ്യുന്നു ! ( ഹേ നിങ്ങള്‍ എന്തിനാണ് അയാള്‍ ചൊറിയുന്നത്  നോക്കുന്നത് എന്ന് ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നു , കാലം അല്ലാത്ത കാലമല്ലേ ,ഒറ്റക്കുള്ള യാത്രകളില്‍ ഇത്തിരി കൂടുതല്‍  അലേര്‍ട്ട് ആണ് , പ്രത്യേകിച്ച് പരിചയം ഇല്ലാത്ത സാരഥികള്‍ ഓട്ടോ ഓടിക്കുമ്പോ )
ഓടുന്ന വണ്ടിയില്‍ നിന്നു ചാടി പെണ്‍കുട്ടിക്ക് പരിക്ക് പറ്റി തുടങ്ങിയ വാര്‍ത്തകള്‍ ഒന്ന് രണ്ടെണ്ണം ഒക്കെ പത്രത്തില്‍ വായിച്ച് കഴിഞ്ഞാല്‍ നിങ്ങളും കൂടപ്പിറപ്പുകളോട് പറഞ്ഞേക്കും .. ഡീ ഒറ്റക്കാണ് എങ്കി സൂക്ഷിക്കണേ എന്ന്  . പറഞ്ഞ പോലെ യീ കക്ഷി ഏന്തേ ഇങ്ങനെ എന്ന് ചിന്തിച്ചു വന്നപ്പഴേക്കും വണ്ടി വീട്ടില്‍ എത്തി .  പിന്നെ വേറെ ഓട്ടോയില്‍ കയറീപ്പം ഞാന്‍ ചോദിച്ചു . " അതേ  ,  നിങ്ങള്‍ ഒക്കെ ഒറ്റ കൈ കൊണ്ട് വണ്ടി ഓടിക്കോ  ? ഞാന്‍ ഇന്നാള് ഒരു വണ്ടീ കേറീപ്പം ആ ഡ്രൈവര്‍ ഒറ്റ കൈ കൊണ്ട് വണ്ടി ഓടിച്ചു .   അപ്പൊ പരിചയം ഉള്ള ആ ഡ്രൈവര്‍ എന്നോട്  എന്നോട് പറഞ്ഞു  " അങ്ങിനെ പൊതുവേ ആരും ചെയ്യാറില്ല , passenger  ഉള്ളപ്പോ അങ്ങിനെ ചെയ്യുന്നത് ശെരിയല്ല എന്നും പറഞ്ഞു .
അപ്രതീക്ഷിതം ആയി ഒറ്റ കൈ കൊണ്ട് വണ്ടി ഓടിക്കുന്ന മനുഷ്യന്റെ വണ്ടിയില്‍ പിന്നേം കേറേണ്ടി വന്ന്  . വണ്ടി മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞപ്പോള്‍ കക്ഷി ഒറ്റ കൈക്ക് ഓടിക്കാന്‍ തുടങ്ങി
" passenger  ഉള്ളപ്പോ ഒറ്റ കൈ കൊണ്ട്  ഡ്രൈവ് ചെയ്യരുത് എന്ന് തനിക്കു അറിയില്ലേ ? " എന്ന് ചോദിച്ചു . വെടി കൊണ്ട പന്നിയെ പോലെ കക്ഷി രണ്ടു കൈ കൊണ്ടും വളയം പിടിച്ചു .
 " എവിടെ ആണ് ജോലി ചെയ്യുന്നത്   ? "എന്നെന്നോട്   . " അത് താന്‍ അറിയണ്ട കാര്യം അല്ല " എന്ന് ഞാനും  . ദൈവം സഹായിച്ച് ആ അഭ്യാസിയുടെ ഓട്ടോയില്‍  പിന്നീട് കയറിയിട്ടില്ല . 


 സമര്‍പ്പണം  :യാത്രകളില്‍  അപ്രതീക്ഷിതമായി  ശരീരത്തിലേക്ക് ഇഴഞ്ഞു വരുന്ന പഴുതാര കൈയ്യുകളെയും കാലുകളെയും  അവയുടെ ഉടമകളെയും  ഭയക്കാതെ , കണ്ണീരില്ലാതെ , മനസ്സാന്നിധ്യത്തോടെ നേരിട്ട ,പ്രതികരിച്ച  , ഇനിയും പ്രതികരിക്കേണ്ടി വരുന്ന  ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും 

Sunday, January 23, 2011

ഇന്നലെയുടെ ഇന്നലെ അഥവാ മിനിഞ്ഞാന്ന് ..



ഇന്നലെയുടെ ഇന്നലെയെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടാലോ എന്ന് തോന്നി .. ഇന്നലെയുടെ ഇന്നലെ അഥവാ ശനിയാഴ്ച ഒരു നല്ല ദിവസം ആയിരുന്നു . ഒന്നാമത്തെ കാര്യം ഫോര്‍ത്ത് സാറ്റര്‍ഡേ   ആയതോണ്ട് പണിക്കു പോണ്ട എന്നത് ആണു .രാവിലെ എഴുന്നേറ്റു മക്കള്‍ക്ക് ഗീ റോസ്റ്റ്  + ചട്ണി  + സാമ്പാര്‍ ഉണ്ടാക്കി കൊടുത്തു .ഉണ്ണീടെ ഫേവറിറ്റ് ആണു അത് , രോഹന്റെം , (  ഒരിക്കെ ഗോള്‍ഡ്‌ സൂക്കിലെ  KFC  കൊണ്ടേ ചിക്കന്‍ വാങ്ങി ക്കൊടുത്തു അബ്ബ , അപ്പൊ അവന്‍ പറയാണ് , വേള്‍ഡ്'സ്  ബെസ്റ്റ് ചിക്കെന്‍ , എന്തിനു കൊള്ളാം , ഇതിലും എന്ത് രുചിയാണ് ഗീ റോസ്റ്റ് കഴിക്കാന്‍ എന്ന് !!! )    ന്നട്ട് അവന്മാരെ സ്കൂളില്‍ വിട്ടിട്ടു അമ്മേനേം കൂട്ടി ബാങ്കി പോയി .കുറെ നാള്‍ കൂടി ചെന്നത് കൊണ്ട് അവിടെ എല്ലാരുടെം സ്നേഹാന്വേഷണങ്ങള്‍  കിട്ടി ധന്യയായി. ലക്ഷ്മി ഹോസ്പിറ്റലില്‍ വച്ചു പരിചയപ്പെട്ട  , ബാങ്കില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ , പ്രത്യേകിച്ച്. അതും കഴിഞ്ഞ് അലീസില്‍ കേറി അത്യാവശ്യ സാമഗ്രികള്‍ വാങ്ങിയപ്പം കണവന്‍ ഫോണ്‍ വിളിച്ചു .ഹൈദ്രബാദില്‍ നിന്നും തിരികെ ട്രെയിനില്‍ കയറി എന്ന് .  അപ്പോഴത്തെ ഒരു വെളിപാടില്‍ മമ്മീടടുത്ത് പോണ കാര്യം   കാര്യം പറഞ്ഞ്  ,വൈന്നേരം വന്നോളാന്നും.അങ്ങിനെ  അമ്മയെ ഒരു ഓട്ടോയില്‍ കയറ്റി വിട്ടിട്ടു ഞാന്‍ മമ്മിടെ അടുത്തോട്ടു പോയി .കുറെ നാള്‍ ആയി ഓര്‍ക്കുന്നു മമ്മിക്കു ഒരു ഓടിന്റെ സേവനാഴി ( ഇടിയപ്പം ഉണ്ടാക്കുന്ന യന്ത്രം ) മേടിച്ചു കൊടുക്കണം ന്നു .അത് പോലെ മാര്‍ബിളിന്റെ ചപ്പാത്തി പലകയും .. സൊ പോണവഴി brodway  യില്‍ പോയി  AKP  യില്‍ കയറി ലിത് രണ്ടും വാങ്ങി . അത് കഴിഞ്ഞ് ജോസ് ആന്‍ഡ് കോ യില്‍ കയറി . അല്ലറ ചില്ലറ മുത്തുകള്‍ ഒക്കെ വാങ്ങാന്‍ ഉണ്ടായിരുന്നു. അപ്പൊ ഒരു പഴേ കുട്ടിയെ കണ്ടു ..ലവളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി . കോണ്‍വെന്റ് വക കോളേജില്‍ കമ്പ്യൂട്ടര്‍ മാഷത്തി ആയിരുന്ന സംയത്ത് അവിടെ ബി കോം പഠിച്ചിരുന്ന ഒരു കുട്ടി. ലേശം ഇടിവെട്ട് കുട്ടി ആയിരുന്ന കൊണ്ട് അവളെ മറന്നിരുന്നില്ല ,അവള്‍ക്കു ഒരു   അഫയറും   ഉണ്ടായിരുന്നു . കോളേജ് ലേക്കുള്ള വഴിയെ അവളും അവനും   തിരക്കുള്ള സമയത്തും   നിന്നു സംസാരിച്ചിരുന്നു . അവര് തെക്ക് വശത്ത് നിന്നു സംസാരിക്കുമ്പോ  ടീച്ചര്‍ മാര്‍ വടക്കോട്ട്‌ നോക്കി നടന്നാലും ലിവള്‍ കൂള്‍ ആയി  മിസ്സേ ഗുഡ് മോണിംഗ്   എന്നൊക്കെ വിളിച്ചു പറയുമായിരുന്നു എന്ന് ചായ   സമയത്ത് കേട്ടിരുന്നു. ( നോക്കു പത്ത് പന്ത്രണ്ട് വര്ഷം മുന്‍പുള്ള കാര്യം ആണു .. അന്നു നമ്മടെ നാട് ഇത്രയ്ക്കു  പുരോഗമിചിട്ടില്ലേ ) ഫ്ലാഷ് ബാക്കില്‍ നിന്നും തിരിച്ചു ജോസ് ആന്‍ഡ്‌ കൊയിലേക്ക് വരാം .അവിടെ നിന്നു അവളോട് ഒത്തിരി സംസാരിച്ചു . കൂടെ മോളും ഉണ്ടായിരുന്നു . അവള്‍ ഇപ്പം ഒരു സ്കൂളില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു . പഴേ കുട്ടികളെ കാണാന്‍ കിട്ടുന്നത് ഒക്കെ ഭയങ്കര സന്തോഷം ആണേ .ദൈവമേ ആ രാധേനേം ജയെനേം ഒക്കെ ഇതുപോലെ എവിടെയെങ്കിലും വച്ചു കണ്ടിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുന്നു . നല്ല സ്നേഹം ഉള്ള കുട്ടികള്‍ ആയിരുന്നു .കല്യാണം കഴിഞ്ഞ് ഞാന്‍ പോന്നിട്ടും വീട്ടില്‍ വിളിച്ചു നമ്പര്‍ വാങ്ങി അവര് ഒന്ന് രണ്ടു പ്രാവശ്യം എന്നെ വിളിച്ചിരുന്നു പുതിയെ വീട്ടിലേക്ക് ..
അങ്ങിനെ അവിടെ നിന്നും ബീട്സ്  ഒക്കെ വാങ്ങി വീട്ടിലേക്ക് .ബസ്‌ ഇറങ്ങിയപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ ഒരു ഗാര്‍ഡന്‍ .. ഇങ്ങനൊരെണ്ണം ഇവിടെ ഇതിനു മുന്നേ കണ്ടില്ലല്ലോ എന്നോര്‍ത്ത് നോക്കിയപ്പോ വല്യ പൂക്കള്‍ ഉള്ള പത്ത് മണിപ്പൂക്കള്‍ ( ചൈന റോസ് എന്നും പറയും ) എന്നെ നോക്കി ചിരിക്കുന്നു . അവിടെ കേറി അത് ഒരു മൂന്നു കളര്‍ വാങ്ങി .   മേഴ്‌സി മാഡത്തിനു    ( നേരത്തെ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളില്‍ നിന്നും റിട്ടയര്‍ ആയി പോയത് )  കൊടുക്കാന്‍ ബ്രിടല്‍ ബൊക്കെ ചോദിച്ചപ്പം അവര് ഇല്ല എന്ന് പറഞ്ഞ്. പിന്നെ ഒരു കൊങ്ങിണി ചെടി വാങ്ങി  ഓറഞ്ചു കളര്‍ , വെള്ളേം വയലറ്റും ഒന്നും വേണ്ടേ എന്ന് ചോദിച്ചപ്പോ അതും മഞ്ഞേം വീട്ടില്‍ ഉണ്ടെന്നു പറഞ്ഞ്  ( സത്യമാ ട്ടോ ) പിന്നെ ഒരു ചെടിയുടെ പേരു ചോദിച്ചപ്പോ അരൂത എന്ന് പറഞ്ഞ് .ഇതല്ലേ പണ്ട് വീട്ടില്‍ വന്നിരുന്ന അമ്മൂമ്മ പറഞ്ഞ അതിഭയങ്കര മെഡിസിനല്‍  വാല്യൂ ഒക്കെ ഉള്ള സാധനം എന്ന് ഓര്‍ത്തു അതും ഒരെണ്ണം വാങ്ങി . പിന്നെ ഒരു നെല്ലി പ്പുളിയുടെ തൈയ്യും . അതെല്ലാം ചുമന്നു ഓട്ടോയി കേറ്റി വീടെത്തി. മമ്മിയെ കണ്ടു ചോറൊക്കെ ഉണ്ടു , കുറെ നേരം മമ്മിയെ കത്തി വച്ചു . പന നൊന്ക്  വാങ്ങിയിരുന്നു , ഞാന്‍ ആദ്യമായി വാങ്ങുന്നതാ . ഒരു പാക്കറ്റ് ഞങ്ങള്‍ തിന്നു . മറ്റേ പാക്കറ്റ് കുട്ടനു വച്ചു . ചെടിയൊക്കെ നന്നായി നനക്കണേ മമ്മി ,  പിന്നെ വണ്ടീം കൊണ്ട് വരുമ്പോ എടുത്ത്തോളം എന്ന വ്യവസ്ഥയില്‍  തിരിച്ചു പോന്നു . പോരുന്ന വഴിയെ ബസ്സില്‍ മമ്മീടൊപ്പം  ജോലി ചെയ്തിരുന്ന  ഒരു    ടീച്ചറെ കണ്ടു . ടീച്ചര്‍ ന്റെ മോന്‍ ഞാന്‍ ഇപ്പം ജോലി നോക്കുന്ന  സ്ഥാപനത്തില്‍ ആണെന്നും അവന്‍ placed  ആയി എന്നും പറഞ്ഞ് . അതും കഴിഞ്ഞ് ശീമാട്ടിയില്‍ കേറി അല്ലറ ചില്ലറ ഷാള്‍ ഒക്കെ വാങ്ങി , കച്ചേരിപ്പടിയില്‍ നിന്നും ബസ്സ്‌ കയറി. അടുത്തിരുന്ന പെങ്കൊച്ച് വയലിന്‍ പഠിപ്പിക്കുവാന്‍ പോകുവാ എന്ന് പറഞ്ഞ് , ഇടപ്പള്ളി പള്ളീടെ  അടുത്ത് വില്‍ക്കാന്‍ വച്ചിരുന്ന ചെടികളെ പറ്റി സംസാരിച്ചു ഞങ്ങള്‍ പരിചയക്കാരായി , അവള്‍ അഞ്ചാം ക്ലാസ് മുതല്‍ വയലിന്‍ പഠിച്ചിരുന്നു എന്നും , ചിരട്ട യും റബര്‍ ബാന്‍ഡ് വലിച്ചു കെട്ടി കുഞ്ഞുന്നാളില്‍ വയലിന്‍ ഉണ്ടാക്കിയ കാര്യം ഒക്കെ പറഞ്ഞ് .അങ്ങിനെ ആയപ്പോഴേക്കും എനിക്ക് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ്‌ ആയി , ഒരു കിലോ നാരങ്ങ ഇരുപത് രൂപയ്ക്കു വാങ്ങി .വീട്ടില്‍ ചെന്ന് , കുഞ്ഞന്‍ മാര്‍ക്ക് ബ്രെഡ്‌ റോസ്റ്റ്  ചെയ്തു കൊടുത്തു  ചായേം കൊടുത്ത് നടക്കാന്‍ കൊണ്ടോയി . എന്നിട്ട് വന്നു കുരിശും വരച്ചു ചോറും ഉണ്ട് കിടന്നുറങ്ങി ..

ഒരു മുന്‍‌കൂര്‍ ജാമ്യം :
പിന്നെ ഇതെന്തോന്ന് പോസ്റ്റ്‌ എന്ന് ചിന്തിക്കുന്നവര്‍ എന്റെ ബ്ലോഗിന്റെ പേര് ഒന്ന് വായിച്ചു നോക്കണേ എന്ന് അപേക്ഷ ..